Sunday, September 14, 2014

അഭിയും വിശ്വവും -QA Session #2

വരയും ചോദ്യവും അഭിജിത്ത് : 
നായകുട്ടി ചെരുപ്പ് കടിച്ചൊണ്ടു പോകുന്നനെന്തുകൊണ്ടാണ്.


ഉത്തരം : കടപ്പാട്: വിശ്വപ്രഭ 

നാം വിചാരിക്കുന്നത്ര സങ്കുചിതമായ ഒരു ലോകമല്ല നായ്ക്കളുടേയും മറ്റു ജീവികളുടേയും മനസ്സു്. രണ്ടുമൂന്നു വയസ്സായ ഒരു നായ്ക്കുട്ടിക്കുംഅഞ്ചെട്ടുമാസം പ്രായമായ ഒരു മനുഷ്യക്കുട്ടിക്കും അതാതുതലങ്ങളിൽ ഒരേ സാമാന്യബുദ്ധിയുണ്ടു്. മനുഷ്യക്കുട്ടിക്കു് നായ്ക്കുട്ടിയേക്കാൾ, തലച്ചോറിൽ കൂടുതൽ വിവരങ്ങൾ സൂക്ഷിക്കാനുള്ള മെമ്മറിയും വിവരങ്ങൾ പെട്ടെന്നു പ്രോസസ്സ് ചെയ്യാൻ ലക്ഷക്കണക്കിനു മടങ്ങ് മസ്തിഷ്കകോശങ്ങളും ഉണ്ടെന്നുള്ളതു മാത്രമാണു് അവർ തമ്മിലുള്ള വ്യത്യാസം. 

എല്ലാ ജീവികളും അവയുടെ ജീവിതം ഏറ്റവും സംതൃപ്തകരമാക്കാൻ ആവശ്യമുള്ള വിദ്യകളൊക്കെ സ്വയം പഠിച്ചെടുക്കും. വാസ്തവത്തിൽ മനുഷ്യക്കുഞ്ഞുങ്ങൾക്കു് കൂടുതൽ സങ്കീർണ്ണമായ കാര്യങ്ങൾ പഠിക്കേണ്ടതുള്ളതുകൊണ്ടു് അതിനു പത്തും ഇരുപതും കൊല്ലം എടുക്കും.എന്നാൽ നായ്ക്കുട്ടികൾക്കു് വളരെക്കുറച്ചു വിദ്യകളേ പഠിക്കേണ്ടതുള്ളൂ.


സത്യത്തിൽ അഭി ഇപ്പോൾ എന്തൊക്കെയാണു പഠിക്കുന്നതു്? അധികവും ബുദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങളല്ലേ? ശരീരവുമായി ബന്ധപ്പെട്ട മിക്കവാറും പാഠങ്ങളൊക്കെ വളരെ കുട്ടിക്കാലത്തുതന്നെ പഠിച്ചുകഴിഞ്ഞു.
എന്തൊക്കെയായിരുന്നു അവ?

ആദ്യം കരയാൻ, (ശ്വാസം വലിക്കാൻ), 
പിന്നെ അമ്മിഞ്ഞ വലിച്ചുകുടിക്കാൻ (ഇതത്ര എളുപ്പമൊന്നും അല്ല, അന്തരീക്ഷമർദ്ദം എന്താണെന്നറിയണം, വായിലെ പേശികൾ അയയ്ക്കാനും മുറുക്കാനും അറിയണം, വലിച്ചെടുത്ത പാലു് 'വിഴുങ്ങാൻ' അറിയണം. വിഴുങ്ങിയ പാലു് ശ്വാസകോശത്തിലേക്കു പോവാതെ, അന്നനാളത്തിലൂടെ, വയറിലേക്കു തന്നെ അയക്കാൻ അറിയണം. ഇതൊന്നും പോരാതെ, വയറ്റിലെത്തിയ പാൽ ദഹിപ്പിക്കാൻ, ആമാശയത്തിനും കുടലിനും മധുരറൊട്ടിക്കും മറ്റും അറിയണം. അവറ്റകൾ അതൊക്കെ എങ്ങനെയാണു ചെയ്യുന്നതെന്നു് ദൈവം തമ്പുരാനു പോലും പിടിയുമില്ല!

ഇതുകൂടാതെ, കാണാൻ പഠിക്കണം. DSLR ക്യാമറ പോലെ ആവശ്യത്തിനു സൂം ചെയ്യാനും ഫോക്കസ് ചെയ്യാനും പ്രകാശദ്വാരം ആവശ്യത്തിനുമാത്രം തുറക്കാനും വേണ്ട ദിക്കിലേക്കു കണ്ണുകളെ തിരിക്കാനും (അതും രണ്ടെണ്ണത്തേയും ഒപ്പം!) . അറിയണം. നാലു സെക്കൻഡിൽ ഒരിക്കൽ വെച്ച് കണ്ണിന്റെ ഷട്ടർ 0.1 സെക്കൻഡുകൊണ്ടു് അടച്ചുതുറക്കാൻ അറിയണം...
പിന്നെ, കേൾക്കാൻ പഠിക്കണം, അമ്മ 'പുന്നാരമുത്തേ' എന്നു വിളിക്കുമ്പോൾ അതമ്മയാണെന്നും തനിക്കു പാലു കിട്ടുന്ന മിൽമയാണതെന്നും തിരിച്ചറിയണം. അഥവാ ആ ശബ്ദം കേട്ടില്ലെങ്കിൽ 'ള്ളേ' എന്നു് അലറിവിളിച്ച് അലാറം അടിച്ച് അമ്മയെ വിളിച്ചുവരുത്തണം....


അഞ്ചാറുമാസം കഴിഞ്ഞാൽ ഒന്നാംക്ലാസ്സു പാസ്സാവും. പിന്നെ രണ്ടാം ക്ലാസ്സിലെ പാഠങ്ങൾപഠിക്കണം. അപ്പോഴാണു് ശരിക്കും ഒരു മനുഷ്യനാവുക. കാരണം മനുഷ്യനുമാത്രം ചെയ്യാവുന്ന രണ്ടു പ്രധാനപാഠങ്ങൾ കാര്യങ്ങൾ അപ്പോഴാണു ചെയ്തുതുടങ്ങുക. 
അതേതൊക്കെയാണു്? 
1. പ്രത്യേകം പ്രത്യ
േകം അർത്ഥങ്ങളുള്ള വാക്കുകൾ ഉപയോഗിച്ചു് ശബ്ദമുണ്ടാക്കി അതുപയോഗിച്ച് സംസാരിക്കുക, 
2. വളരെക്കുറച്ച് ഊർജ്ജം ഉപയോഗിച്ച് വെറും രണ്ടുകാലിൽ അതിവേഗത്തിൽ നടക്കാൻ പറ്റുക

പിന്നത്തെ ഒന്നരക്കൊല്ലം കൊണ്ടു് നടക്കാനും ഓടാനും പഠിക്കും. (ചിലപ്പോൾ ചാടാനും). വാക്കുകൾ നന്നായി ഉപയോഗിച്ച് വേഗത്തിൽ സംസാരിക്കാൻ പിന്നെയും രണ്ടുവർഷം കൂടിയെടുക്കും.

ഓരോന്നോരോന്നായി പഠിച്ചെടുക്കുന്ന ഇത്തരം കൊച്ചുപാഠങ്ങൾ മുഴുവൻ നാം ഓർമ്മയിൽ സംഭരിച്ചുവെക്കും. ആവശ്യം പോലെ അവയിൽ പലതിനേയും നിമിഷനേരം കൊണ്ടു് കോർത്തുകെട്ടി കൂടുതൽ വിഷമമുള്ള കാര്യങ്ങൾ ചെയ്യാൻ പഠിക്കും. പിന്നെ കുറച്ചുവർഷം കൊണ്ടു് ഇക്കാര്യങ്ങളിലൊക്കെ മിടുക്കനായി മാറും. സ്ഥിരോത്സാഹമുണ്ടെങ്കിൽ സാനിയാ മിർസയായോ സച്ചിൻ ടെൻഡുൽക്കർ ആയോ Vaikom Vijayalakshmiയായോ സ്റ്റീവ് ജോബ്സ് ആയോ മാറും. 

അങ്ങനെ വിജയകരമായ ഒരു ജീവിതം തുടങ്ങിവെക്കാൻ കുട്ടികൾ പാകമാവുമ്പോൾ നാം പറയും:"അവൻ മുതിർന്നു കേട്ടോ!"





ഇനി നായക്കുട്ടിയുടെ കാര്യമെടുക്കാം. അതിനു ജീവിക്കാൻ എന്തൊക്കെയറിയണം?
നല്ല വേഗത്തിൽ ഓടാനറിയണം. അധികം വാക്കുകളൊന്നും നിഘണ്ടുവിലില്ലെങ്കിലും, ഉള്ള പത്തുപതിനഞ്ചു വാക്കുകളുപയോഗിച്ച് കുരയ്ക്കാനോ ഓലിയിടാനോ കിണുങ്ങാനോ അറിയണം.
പിന്നെ നായ്ക്കുട്ടിയല്ലേ? കടിക്കാന
റിയണ്ടേ? അറിയണമെങ്കിൽ ട്രെയിനിങ്ങു വേണ്ടേ?

നായക്കുട്ടി വിചാരിക്കുന്നതു് ചെരിപ്പു് ഒരു ജീവിയാണെന്നാണു്. ശരിക്കും അങ്ങനെയല്ലെന്നു് ഒരു പക്ഷേ അതിനുതന്നെയറിയാം. മുതലാളിപ്പയ്യന്റെ കാലിന്റെ ഊരിവെക്കാവുന്ന ഒരു പീസാണെന്നു പോലും ഒരു പക്ഷേ അവനറിയാമായിരിക്കും. പക്ഷേ, തൽക്കാലം അവനു് ചെരിപ്പൊരു കളിപ്പാട്ടമാണു്. ജീവനുള്ള ഒരെലിയോ മറ്റോ. കടിച്ചാൽ കരയില്ല, പെട്ടെന്നു് ഓടിപ്പോവില്ല. വായിൽ നന്നായൊതുങ്ങും.
എന്നാലും ഏറ്റവും പ്രധാന ഗുണം, ചെരിപ്പിനു നല്ല കരുമുരുപ്പുണ്ടെന്നതാണു്. പല്ലുകൾക്കു് ഇതിലും നല്ല വ്യായാമവും പരിശീലനവും കിട്ടാൻ വേറെ ഏതു തരം പാഠം വേണം?

ഇനി അച്ഛനമ്മമാരുടെ താക്കീതു് അവഗണിച്ച് വീട്ടിലെ ഏതെങ്കിലും വിലകൂടിയ ഉപകരണങ്ങളോ മറ്റു വസ്തുക്കളോ 'വെറുമൊരു രസത്തിനു വേണ്ടി' സ്വകാര്യമായി എടുത്തു് ടെസ്റ്റു ചെയ്തു നോക്കുമ്പോൾ ഓർക്കുക: "ചെരിപ്പിനോടു യുദ്ധം ചെയ്യുന്ന ആ നായ്ക്കുട്ടിയും ഞാനും തമ്മിലെന്തു ഭേദം!?"



ഇനി ചോദ്യം: കുട്ടികൾക്കു് ഇഷ്ടം പോലെകളിപ്പാട്ടങ്ങൾ വേണം. അവർ നന്നായി കളിക്കുകയും വേണം. എന്താ കാരണം?



1 comment:

Cartoonist said...

ആഹാ ! തകതകർപ്പൻ ആശയമാണിത് ! മാഷാവാൻ വിശ്വത്തേക്കാൾ പറ്റിയ ആളില്ല ഓൺലൈൻ പരിചയക്കാരിൽ.

വൈകാതെ ചോദ്യങ്ങളും ഉത്തരങ്ങളൂമായി ധാരാളം പേർ ഈ വഴി വരുമെന്നു തന്നെ ഞാൻ കരുതുന്നു. ഫോണ്ട് അല്പം കൂടി വലുതാക്കാം.

പണ്ട്, സിദ്ദാണിയെ കഥാപാത്രമാക്കി ഇങ്ങനെ ഒന്ന് -
http://achanummakanum.blogspot.in/ - തുടങ്ങിയിരുന്നു. ഒന്നുമായില്ല. അതിലും ഉജ്ജ്വലമായി ഇത് പുരോഗമിക്കട്ടെ എന്നാണെന്റെ ആഗ്രഹം.