Tuesday, May 29, 2007

ഒറ്റവൈക്കോല്‍ വിപ്ലവം -1

അതേ പിള്ളേരേ ഞാനിന്നെന്തോ പറയും?

എന്തോന്ന് പറയുംന്നും കൂടിയറിയാതെയാണൊ വന്നത്..നല്ല കാര്യം..

വലിയ വലിയ വര്‍ത്തമാനമൊന്നും പറയാനറിയില്ല..വിവരവുമില്ല..നിങ്ങള്‍ പറയൂ..എന്ത് പറയണം?

അമ്പിയണ്ണന്‍‍ പുസ്തകമൊന്നും വായിയ്ക്കാറില്ലേ?

ഒണ്ട് ..അല്ലറ ചില്ലറ വായന..അത്രേള്ളൂ..ഇപ്പം ബ്ലോഗ്വായന മാത്രം..:)

എന്നാ വായിച്ച ഒരു പുസ്തകത്തിനെപ്പറ്റി പറഞ്ഞാട്ടേ..

ഞാനെന്തിനാ പറയുന്നേ? നിങ്ങളങ്ങ് വായിച്ചാപ്പോരേ..
അതുവേണ്ടാ ...ഓരോരുത്തരുടേയും വായന വേറേവേറേ ആയിരിയ്ക്കുമെന്ന് പരാജിതനണ്ണന്റെ ഒരു കവിതക്കമന്റിലുണ്ട്..


എവരീ കവിതക്കമന്റും വായിയ്ക്കുമോ..എന്നാലും പോട്ട് ഞാന്‍ വായിച്ച പുസ്തകത്തിനെപ്പറ്റി പറയണം ല്ലേ..എന്ത് പുസ്തകത്തിനെപ്പറ്റിയാണ് പറയുയേണ്ടത്?

ഏതെങ്കിലും.....പിന്നേ ഒരു കാര്യം പറഞ്ഞേക്കാം..പിള്ളെരാണെന്ന് വിചാരിച്ച് പിന്റുമുയലും കള്ളക്കുറുക്കനും എന്ന മട്ടിലുള്ള കഥാപുസ്തകമൊന്നും പറയണ്ടാ..അതൊക്കെ ഞങ്ങള് വായിച്ചോളാം..

അപ്പൊ സീരിയസ് പുസ്തകം വേണോ?
ങും..സീരിയസ്..ഞങ്ങക്കെല്ലാം മനസ്സിലാകും..മനസ്സിലാകാത്തത് വളരുമ്പം പൊറുത്തോളും..:)

എന്നാല്‍ ഞാനിന്ന് മസനോബു ഫുക്കുവോക്കയെപ്പറ്റി പറയാം..

ജപ്പാന്‍ കാരനാണോ?

തന്നെ..നെനക്കെങ്ങനെ മനസ്സിലായി?

പെരുകേട്ടാലറിയില്ലേ?നമ്മുടേ വക്കാരി മാമന്റെ ആരെങ്കിലുമാണോ?

വക്കാരിമാമന്‍ മലയാളിയാ.(ആണോ?:)...ഇത് ജപ്പാനിലുള്ള ഒരു കര്‍ഷകനാകുന്നു..മസനോബു ഫുക്കുവോക്കാ
അദ്ദേഹം ഒരു പുസ്തകമെഴുതിയിട്ടുണ്ട്..ഒറ്റ വൈക്കോല്‍ വിപ്ലവം..

വിപ്ലവം വരുത്തുന്ന ബുക്കാണോ.?.ബോളീവിയന്‍ ഡയറി പോലെ..?

അയ്യടാ..നീ ബൊളീവിയന്‍ ഡയറിയെന്നൊക്കെ കെട്ടിരിയ്ക്കുന്നോ..?

കേള്‍ക്കുക മാത്രമല്ല തൊക്കെ വായിച്ചിട്ടുമുണ്ട്.... ഇതും അതുപോലൊക്കെയുള്ളതാണോ?

ഇതും വിപ്ലവം തന്നെ..പക്ഷേ ഒന്നും ചെയ്തോണ്ടുള്ള വിപ്ലവമല്ല..ഒന്നും ചെയ്യാതെയുള്ള വിപ്ലവം..

ഒന്നും ചെയ്യാതെങ്ങനാ വിപ്ലവം വരുന്നത്?

വിപ്ലവം എവിടുന്നു വരുന്നു..?

ഹൊ ഒരു വാക്കു കിട്ടിയാ അതേക്കേറി പിടിച്ചോണം..എങ്കില്‍ ഒന്നും ചെയ്യാതെങ്ങനാ വിപ്ലവം ഉണ്ടാകുന്നത്?

വിപ്ലവം എന്നാല്‍ പൊടുന്നനെയുള്ള മാറ്റം എന്നാണെന്നു തോന്നുന്നു അര്‍ത്ഥം.മലയാളം അര്‍ത്ഥം അറിഞ്ഞിട്ട് കാര്യമില്ലല്ലോ..റെവലൂഷന്‍ എന്ന വാക്കിന്റെ അര്‍ത്ഥമെന്താണ്?

ഓഫ് ടോപ്പിയ്ക്കടിയ്ക്കരുത്..കാര്യം പറയൂ ഒന്നും ചെയ്യാതെയെങ്ങനാ വിപ്ലവമുണ്ടാകുന്നത്?

അതിന് അദ്ദേഹത്തിന്റെ ജീവിതത്തെപ്പറ്റി അറിയണം..മനുഷ്യന്‍ പരിതസ്ഥിതികളുടെ സൃഷ്ടിയാണെന്നല്ലേ പറയപ്പെടുന്നത്..അതായത് ജീവചരിത്രമറിയണം..

ഇതാ നിങ്ങളീ അണ്ണന്‍ /മാമന്‍ കൊമ്പ്ലക്സുകാരുടെ ഒരു കുഴപ്പം..എന്തു പറഞ്ഞാലും ചരിത്രം..ഭൂതകാലം കാന്‍സല്‍ ചെയ്ത ചെക്കാണെന്ന് ആരോ പറഞ്ഞിരിയ്ക്കുന്നു..കേട്ടിട്ടില്ലേ

എന്നാലും ഒരല്‍പ്പം ചരിത്രം..ച്ചിരി..അല്ലേ ഈ പോസ്റ്റ് വായിയ്ക്കുന്ന നാട്ടാരെന്ത് പറയും..ഞാന്‍ ചുമ്മാ ചാറ്റുവാരുന്നെന്ന് പറയൂലേ.മാത്രമല്ല ചരിത്രത്തെപ്പറ്റിയുള്ള നല്ല ബോധം ഭാവിയെ നന്നായി അഭിമുഖീകരിക്കാനും നമ്മളെ സഹായിയ്ക്കും..ഞാനിത്തിരി കോമ്പളക്സടിച്ചോട്ടെടാ..

അണ്ണാ ഞാനൊരു കാര്യം പറഞ്ഞോട്ടേ..ഈ ഭൂതം ഭാവിയെന്നൊക്കെപ്പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ല..ആര്‍ക്കറിയാം നാളെയെന്ത് നടക്കുമെന്ന് ?.

വര്‍ത്തമാനത്തില്‍ സന്തുഷ്ടരാകൂ എന്നാണ് മഹാന്മാര്‍ പറഞ്ഞിരിയ്ക്കുന്നത്..അതുകൊണ്ട് അണ്ണന്‍ വര്‍ത്തമാനം പറയൂ..

ടാ..വര്‍ത്തമാനം എന്നത് പ്രെസെന്റ് എന്ന അര്‍ത്ഥത്തിലാ...അല്ലാതെ വര്‍ത്താനമല്ല
പ്രസന്റ് സാര്‍..പറയൂ..ചരിത്രമോ ഭൂമിശാസ്ത്രമോ എന്താന്നുവച്ചാല്‍ പറയൂ..ഞങ്ങള്‍ റെഡി..

ഈ പുസ്തകമെഴുതിയ ഫുക്കുവോക്ക, മസനോബു ഫുക്കുവോക്ക ജപ്പാന്‍ ദ്വീപ് സമൂഹത്തിലെ തെക്കുഭാഗത്തായിട്ടൂള്ള ഷികോകു എന്ന ദ്വീപിലെ,ഒരു ചെറിയ ഗ്രാമത്തില്‍,1914ലാണ് ജനിച്ചത്.ഒരു സാധാരണ കര്‍ഷകകുടുംബത്തില്‍..

അന്ന് ഇതുപോലൊന്നുമല്ല....ഇങ്ങനെ ചാറ്റു ചെയ്യാനൊന്നും പറ്റില്ല..അന്ന് കുട്ടികള്‍ സ്കൂളില്‍ നിന്നു വന്നാല്‍ പാടത്ത് അച്ഛനമ്മമാരെ പണിയ്ക്ക് സഹായിയ്ക്കുമാരുന്നു..

ഞാനും അച്ഛനെ പണിയില്‍ സഹായിയ്ക്കാറുണ്ട്..കഴിഞ്ഞ റിലീസിന് അച്ഛനെഴുതിയ കോഡെല്ലാം ഡിബഗ് ചെയ്തത് ഞാനും ഏട്ടനും കൂടിയാ..

എടാ ഭയങ്കരാ..:) അച്ഛന്‍ നിനക്ക് എന്നിട്ട് കാശുതന്നോ..അങ്ങേര് ശമ്പളം തരണ്ടേ..

ഒന്നും തന്നില്ല..ചില ഹോളീഡേ വാഗ്ദാനങ്ങള്‍ പുഴുങ്ങാന്‍ വച്ചിരിയ്ക്കുന്നു..വേവട്ടേ എന്ന് ഞാനും വിചാരിച്ചു..

അങ്ങനാന്നേ ഞാനും സഹായിച്ചിട്ടുണ്ട്..ഞാനും അച്ഛന്റെ കൂടെ കക്കാവാരാന്‍ പോകും..

ഞാന്‍ അച്ഛന്റെ കണക്കുകള്‍ നോക്കിക്കൊടുക്കും..

മതി..മതി..എല്ലാരും അച്ഛനെ സഹായിയ്ക്കും..കക്കാവാരലുകാരാ..വെള്ളത്തില്‍ ആഴത്തിലേയ്ക്കൊന്നും മുങ്ങാനിപ്പൊ പോകണ്ടാ..കേട്ടോ..ചെവിയ്ക്ക് കേടാണ്..ആഴം കുറഞ്ഞ ഭാഗത്ത് മുങ്ങിയാ മതി..

മുങ്ങാന്‍ അപ്പന്‍ സമ്മതിയ്ക്കൂല..ഞാന്‍ വള്ളത്തേലങ്ങനെയിരിയ്ക്കും..:)ഉച്ചകഴിഞ്ഞാ അപ്പനും ഞാനും വായനശാലേ വന്നിരിയ്ക്കും..അവിടുന്നാ ബ്ലോഗ്ഗുന്നേ..

അത് കൊള്ളാം....അതൊക്കെ പോട്ട് നമുക്ക് ജീവചരിത്രം തുടരാം....
അദ്ദേഹം സര്‍വകലാശാലയില്‍..മൈക്രോബയോളജിയും സസ്യ രോഗങ്ങളെപ്പറ്റിയുമാണ് പഠിച്ചത്..എന്നിട്ട് യോകോഹാമയിലുള്ള കാര്‍ഷിക കസ്റ്റംസ് ആപ്പീസില്‍ ജോലിയ്ക്ക് കയറി..

ഈ കസ്റ്റംസ് ആപ്പീസിന് മലയാളമൊന്നുമില്ലേ?

കുഴഞ്ഞു..
പോയി ഉമേശപ്പൂപ്പനൊട് ചോദിയ്ക്ക്..എനിയ്ക്കറിയത്തില്ല..
അല്ല നില്ല് നില്‍ക്കൂ..പുസ്തകത്തിന്റെ മലയാളം വിവര്‍ത്തനത്തില്‍ കിടക്കുന്നു..ചൌക്കക്കച്ചേരി..

ങാ..അപ്പൊ അദ്ദേഹം ചൌക്കക്കച്ചേരിയുടെ കയറ്റിറക്കു വിഭാഗത്തില്‍ പരിശോധകനായി ജോലിനോക്കുകയായിരുന്നു.കയറ്റിറക്കു ചെയ്യുന്ന സസ്യഭാഗങ്ങളിലോ ഭക്ഷണവസ്തുക്കളിലോ രോഗവാഹികളായ കീടങ്ങളണ്ടോ എന്നു പരിശോധിയ്ക്കലായിരുന്നു പ്രധാന ജോലി...കൂടെ സസ്യ രോഗങ്ങളുണ്ടാക്കുന്ന കുമിളുകളെപ്പറ്റി ഗവേഷണം നടത്തുകയും ചെയ്തു.

കഠിനാധ്വാനിയയിരുന്നു ഫുക്കുവോക്കാ...ശരീരം നോക്കാതെ ഗവേഷണത്തില്‍ മുഴുകി പരീക്ഷണ ശാലയില്‍ കുഴഞ്ഞു വീണ അവസരങ്ങള്‍ പോലുമുണ്ടായിട്ടുണ്ട്..
എന്നാലും ഉന്മാദകരമായ യൌവനത്തിന്റെ നാളുകളായിരുന്നു അവയെന്നാണ് ഫുക്കുവോക്ക എഴുതുന്നത്..

ചിലപ്പോഴൊക്കെ ചുറ്റിയടിയ്ക്കും ചിലപ്പോ നൃത്തശാലയില്‍ ചെന്ന് നൃത്തം ചെയ്യും..അങ്ങനെ പോകുന്ന ദിവസങ്ങള്‍...

അങ്ങനെയിരിയ്ക്കെയാണ് ഫുക്കുവോക്കയ്ക്ക് ഒരു അനുഭവമുണ്ടായത്..
എന്തനുഭവം..?

അത്..എന്തനുഭവമെന്ന് എനിയ്ക്ക് പറയാനറിയില്ല..ഓരോരുത്തരുക്കും അനുഭവങ്ങള്‍ ഓരോന്നല്ലേ..ഞാന്‍ ഫുക്കുവോക്ക പറയുന്നത് അതുപോലെ എഴുതിയിടാം..നിങ്ങള്‍ തന്നെ തീരുമാനിച്ചോ എന്തനുഭവമെന്ന്..

"സംഗതിയെന്തായാലും ധാരാളം പണിയെടുക്കുന്ന ഭാഗ്യവാനായ ഒരു ചെറുപ്പക്കാരനായിരുന്നു ഞാന്‍. സൂക്ഷ്മ ദര്‍ശിനിയുടെ കുഴല്‍ക്കണ്ണിലൂടെ അനാവരണം ചെയ്യപ്പെട്ട വിശ്വപ്രകൃതിയുടെ വിലാസങ്ങളില്‍ വിസ്മയിച്ചു ഞാന്‍ ദിവസങ്ങള്‍ പിന്നിട്ടു.കണ്ണാടിക്കുഴലിലൂടെ കണ്ട അതിസൂക്ഷ്മ ലോകത്തിനും അനാദ്യന്ത പ്രപഞ്ചത്തിനും തമ്മിലുള്ള അപാര സാദൃശ്യമാണെന്നെ അത്ഭുതപ്പെടുത്തിയത്.

സായാഹ്നങ്ങളില്‍ പ്രേമത്തില്പെട്ടിട്ടോ അല്ലാതേയോ വിഹാരലോലനായി ചുറ്റിക്കറങ്ങി ഞാന്‍ സ്വയം രമിപ്പിച്ചു. ലക്കറ്റ ജീവിതവും അമിതാധ്വാനവും എന്നെ തളര്‍ത്തി.അതിനാല്‍ ഞാന്‍ പരീക്ഷണശാലയില്‍ പലവട്ടം കുഴഞ്ഞുവീണു.ഓടുവില്‍ എനിയ്ക്ക് കഠിനമായ ന്യുമോണിയ പിടിപെട്ടു..

പോലീസാശുപത്രിയുടെ മുകള്‍ത്തട്ടിലെ മുറികളിലൊന്നില്‍ ഞാന്‍ കിടപ്പിലുമായി.,മഞ്ഞുകാലം..കിളിവാതിലിന്റെ തകര്‍ന്ന കണ്ണാടിപ്പഴുതിലൂടെ കാറ്റ് ഹിമശകലങ്ങളെ അകത്തേയ്ക്ക് തൂത്തെറിഞ്ഞു.മൂടിപ്പുതച്ച ഉടലില്‍ ചൂടുണ്ട് ..എന്നാല്‍ മുഖം ഐസുപോലെ തണുത്തിരിയ്ക്കുന്നു.നേഴ്സ് വന്ന് പനിച്ചൂട് നോക്കും. തെല്ലിട നില്‍ക്കാതെ അവള്‍ പോകുകയും ചെയ്യും.

കൊടും തണുപ്പിലെന്നെ തള്ളിയിട്ടിരിയ്ക്കുന്നു.തുണയെല്ലാമറ്റ ഏകാന്തതയുടെ ശൂന്യതയില്‍ മുങ്ങിത്താഴുകയാണ് ഞാനെന്നു തോന്നി. മുഖത്തിനു മുന്നില്‍ തന്നെ മരണം വന്നെത്തിനോക്കുന്നതായി ഞാന്‍ പേടിച്ചു. കാര്യം നിസാരമെന്ന് ഇന്നെനിയ്ക്കു തോന്നുന്നുണ്ട്..പക്ഷേ ഗുരുതരമായിരുന്നു അന്നത്തെ നില.“

ഇത് പലപ്പോഴും എനിയ്ക്ക് തോന്നിയിട്ടുള്ളതാണ്..ഇന്ന് വളരെ ഗുരുതരമെന്ന് തോന്നുന്നത് നാളെ നിസാരമായിത്തോന്നും..
അത് ശരിയാ അച്ഛന്റെ ആപ്പീസുമുറിയില്‍ The crisis of today is the joke of tomorrow എന്നെഴുതി വച്ചിട്ടുണ്ട്


അപ്പൊ നാളത്തെ താമാശകള്‍ക്ക് വേണ്ടീ നാമെന്തിനാ ഇത്ര ടെന്‍ഷനടിയ്ക്കുന്നേ അല്ലേ..പക്ഷേ സമയമാകുമ്പോള്‍ ഇതൊക്കെ നാം മറക്കും..എന്റെ കുഴപ്പമതാണ്..ആപ്പീസുമുറിയിലെഴുതിവയ്ക്കുന്നത് നല്ലതുതന്നെ..പ്രശ്നങ്ങളുണ്ടാകുമ്പോ ഓര്‍ക്കുമല്ലോ..

ഞാനത് ഇനി ബുക്കിലെഴുതി വയ്ക്കും..എനിയ്ക്ക് സ്കൂളിലാ ഏറ്റവും പ്രശ്നം..ചിലപ്പോ തല്ലുകിട്ടുമ്പോഴോ മാര്‍ക്ക് കിട്ടുമ്പോഴോ ഒക്കെ അങ്ങ് മരിച്ചാ മതീന്ന് തോന്നും..പിന്നെയാലോചിയ്ക്കുമ്പോ എല്ലാം രസം..

തല്ലോ, ആരാ തല്ലുന്നേ?

സാറന്മാരുതന്നെ..എന്തിനും ഏതിനും തല്ലു തന്നെ..

ഇവിടെ ആരും കുട്ടികളെ തല്ലാന്‍ പാടില്ലെന്നാ നിയമം.

നമ്മുടെ നാട്ടിലുംആ നിയമങ്ങളൊക്കെ കൊണ്ടു വരാം.. ഇപ്പൊ നമുക്ക് വാചകമടി നിര്‍ത്തി വായന തുടരാം..

“ഒടുവില്‍ ആസ്പത്രി വിട്ടെങ്കിലും പിടികൂടിയ വിഷാദത്തില്‍ നിന്നും രക്ഷപെടാന്‍ എനിയ്ക്കായില്ല.
അക്കാലം വരെ എന്നില്‍ ഉറപ്പുനേടിയിരുന്ന വിശ്വാസങ്ങള്‍ക്ക് ആധാരമെന്ത്? എനിയ്ക്കൊന്നിലും കൂസലുണ്ടായിരുന്നില്ല.ഞാന്‍ സംതൃപ്തനായിരുന്നു. ആ സംതൃപ്തിയുടെ പ്രകൃതമെന്ത്? ജനന മരണ രഹസ്യം എനിയ്ക്കുള്ളില്‍ തറഞ്ഞ ശല്യമായി.
ഉറക്കമില്ല...ഒരു പണിയും വയ്യ. തുറമുഖ പരിസരത്തും കീഴ്ക്കാം തൂക്കായ കടലോരത്തുമുള്ള രാത്രി സഞ്ചാരങ്ങള്‍ എനിയ്ക്കാശ്വാസം തന്നില്ല.


അങ്ങനെ തുറമുഖത്തിനു പിന്‍പുറത്തുള്ള കുന്നിലൂടെ അലയുന്നൊരു രാത്രി നേരം ക്ഷീണം മുഴുത്ത ഞാന്‍ കുഴഞ്ഞു വീണു.വലിയൊരു മരം ചാരി ഉദയം വന്നെത്തി നോക്കും വരെ , ഉറങ്ങാതെ എന്നാലുണരാതെ ഞാനാ കിടപ്പു കിടന്നു.മേയ് മാസത്തിലെ പതിനഞ്ചാം പുലരിയായിരുന്നു അന്ന്..എന്റെ മയക്കക്കാഴ്ചയില്‍ തെളിഞ്ഞ ഉദയവും വെട്ടത്തില്‍ ഉണര്‍ന്ന തുറമുഖവും എങ്ങിനേയോ മങ്ങിമാഞ്ഞു.അപ്പോള്‍ നനുത്തൊരു തീരക്കാറ്റില്‍ ഉഷസ്സിന്റെ നെരിയ മഞ്ഞുറ്റുപ്പ് അഴിഞ്ഞുപോയി.

അതാ ഒരു രാക്കൊക്ക് ..ചെവിതുളയ്ക്കുന്ന ഒരൊച്ചയുമിട്ട് അത് പറന്നകന്നു..അകലുന്ന ചിറകടി ശബ്ദം എനിയ്ക്കു വ്യക്തമായി കേള്‍ക്കാം.ആ ക്ഷണം എന്റെ സന്ദേഹങ്ങള്‍ ഒഴിഞ്ഞു. പ്രജ്ഞയെ കലുഷമാക്കിയ വിഷാദത്തിന്റെ പുകപടലവും മാഞ്ഞു.ആ കാറ്റിനൊപ്പം ഉറച്ച വിശ്വാസത്തില്‍ ഞാനുറപ്പിച്ചിരുന്നതെല്ലാം , എനിയ്ക്കു താങ്ങായ് നിന്നിരുന്നതെന്തും പോയ്മറഞ്ഞു.എന്നില്‍ ശേഷിച്ചത് ഇതൊന്നു മാത്രം.
"ഇല്ല ഈ ലോകത്തില്‍ ഒന്നുമില്ല.”


ഇവ വിചാരിയ്ക്കാതെ വന്ന ഉള്ളില്‍ നിന്നു തന്നെയുയര്‍ന്ന വാക്കുകള്‍..ഒന്നും ഞാനറിയുന്നില്ലെന്ന് ഞാനറിഞ്ഞു.
എനിയ്ക്കാധാരമായിരുന്ന ധാരണകള്‍ അസ്തിത്വ സങ്കല്‍പ്പം തന്നെയും കേവലം ഇല്ലാത്തതെന്ന് ഞാന്‍ കണ്ടു..എന്റെ ചേതന മേദസ്സറ്റു തെളിമയുറ്റതായി..ആനന്ദ ലഹരിയില്‍ ഞാന്‍ നൃത്തം ചെയ്തു..മരച്ചില്ലകളില്‍ കിളികള്‍ ചിലയ്ക്കുന്നതെനിയ്ക്കു കേള്‍ക്കാം ..അകലെ കടലലകളില്‍ അരുണകിരണങ്ങളുടെ മിന്നിത്തിളക്കം...അരികെ തുള്ളിക്കളിയ്ക്കുന്ന ഇലകളില്‍ പച്ചത്തിളക്കം.ഇതാ‍ണ് സ്വര്‍ഗ്ഗം..എന്റെ അല്ലലെല്ലാം പാഴ്ക്കിനാവെന്ന മട്ടില്‍ പോയിമറഞ്ഞു..ആ സ്ഥാനത്ത് “ശരിയായ പ്രകൃതി “ എന്ന എന്തോ ഒന്ന് മറനീക്കി പുറത്തുവന്നു.”


(ഒറ്റവൈക്കോല്‍ വിപ്ലവം : മസനോബു ഫുക്കുവോക്കാ..)

ഇനിത്രയും മതി..ബാക്കി നാളെയാവാം..പോരേ?

നല്ല രസമുണ്ടായിരുന്നു..ശരി..ഇത് ഒന്നൂടെ വായിയ്ക്കട്ടേ..

ശരി..വീട്ടില്‍ പോകാറായി..ഇരുട്ടുന്നു..വായനശാല അടയ്ക്കാന്‍ ദാണ്ടേ ബിനുവേട്ടന്‍ വരുന്നു..പോകട്ടേ

ഇവിടെ എനിയ്ക്ക് സ്കൂളില്‍ പോകാനുള്ള നേരമായി..അച്ഛന്‍ റെഡിയായെന്നു തോന്നുന്നുണ്ട്..ഞാനും പോകുന്നു:)

എനിയ്ക്ക് ലഞ്ച് ബ്രേക്ക് കഴിഞ്ഞു..ഞാനും പണിയ്ക്ക് പോകട്ടേ..അപ്പൊ ബൈ..നാളെ..:)

17 comments:

വിഷ്ണു പ്രസാദ് said...

എല്ലാ ബൂലോക കുട്ടികളേയും ഈ പോസ്റ്റിലേക്ക് ക്ഷണിക്കുന്നു...

Unknown said...

വളരെ നല്ല ഉദ്യമം വിഷ്ണു ജി
ഒരദ്ധ്യാപകനേ കുട്ടികളെ അറിയുവാന്‍ കഴിയൂ എന്ന് തോന്നുന്നു.
ഞാനും ഒരു കുട്ടിയായ് ഇത് വായിക്കുന്നു മാഷേ..
നന്ദി

സു | Su said...

അമ്പീ :) പുസ്തകപരിചയം നന്നായി. ഇനിയും ഉണ്ടാവുമല്ലോ അല്ലേ?

വിഷ്ണു പ്രസാദ് said...

രാജൂ... ചതിക്കല്ലേ.ഇത് അംബിയുടെ പോസ്റ്റാണേ..

Unknown said...

അയ്യോ.. മാഷേ..
അംബിയുടെ പേര് ഞാന്‍ ശ്രദ്ധിച്ചില്ല എന്നതാണ് സത്യം. ക്ഷമിക്കുക.
അംബീ ആദ്യം പറഞ്ഞത് മുഴുവന്‍ താങ്കള്‍ക്കിരിക്കട്ടേ.
എന്തായാലും ഇത്തരം രചനകള്‍ ബൂലോകത്ത് മാറ്റങ്ങള്‍ക്ക് തുടക്കമാകട്ടേ എന്ന് ആശംസിക്കുന്നു.

കുട്ടികളേ നിങ്ങളും വരൂ ഇതിലെ...

മുസ്തഫ|musthapha said...

അംബി, നല്ല രസകരമായ പരിചയപ്പെടുത്തല്‍!





“ഇവിടെ ആരും കുട്ടികളെ തല്ലാന്‍ പാടില്ലെന്നാ നിയമം“

വേണു venu said...

അംബി,
ഞാനും ഒരു ബഞ്ചിലുണ്ടു്. പുസ്തക പരിചയം നന്നായി. ഇനി അടുത്ത ക്ലാസ്സില്‍ വരാം...

ടി.പി.വിനോദ് said...

നല്ല കുറിപ്പ്..രസകരം, ചടുലം ഇതിന്റെ അവതരണം..:)

പുള്ളി said...

അമ്പീ രസിച്ചു വായിച്ചൂ..

ആഷ | Asha said...

ഈ ഉദ്യമത്തിനു അഭിനന്ദനങ്ങള്‍!

ഞാന്‍ സ്ക്കൂളില്‍ പഠിച്ചിരുന്ന സമയം വായിച്ച പുസ്തകമാണ് ഒറ്റവൈക്കോല്‍ വിപ്ലവം.
വായിച്ചു എന്നല്ലാ ഒറ്റയിരിപ്പിനു വായിച്ചു എന്നു പറയുന്നതാണ് കൂടുതല്‍ ശരി.
അട്ടപ്പാടിയിലെ സാരംഗിയില്‍ പോവണമെന്നതായിരുന്നു അക്കാലത്തെ വലിയ ആഗ്രഹം. എന്തോ അതു സാധിച്ചില്ല.
സ്കുള്‍കുട്ടികള്‍ മാത്രമല്ലാ എല്ലാവരും വായിച്ചിരിക്കേണ്ട ഒരു പുസ്തകം തന്നെയാണത്.
ഞങ്ങള്‍ വീട്ടില്‍ മണ്ണിളക്കാതെ ക്യഷിയും ചെയ്തിരുന്നു. :)

കാളിയമ്പി said...

വിഷ്ണുമാഷ് സ്കൂള്‍കുട്ടയിലേയ്ക്ക് അഡ്മിഷന്‍ തന്നപ്പൊ എന്തെങ്കിലും എഴുതണ്ടേ എന്നു വിചാരിച്ച് കുത്തിയിരുന്നെഴുതിയതാണ്..എല്ലാര്‍ക്കും നന്ദി..
ആഷ ഫുക്കുവോക്കനാണല്ലേ..കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തൂ ..സതീഷ്മാഷേ പറഞ്ഞുകൊടുക്കൂ..നമുക്ക് എല്ലാം കൂടെ ചേര്‍ത്ത് എഡിറ്റ് ചെയ്ത് വിക്കാം..:)

കാളിയമ്പി said...

സ്കൂള്‍ കുട്ടയല്ല..സ്കൂള്‍ കുട്ടി..ഞാനെന്നാണവോ തെറ്റാതെ ടയിപ്പാന്‍ പഠിയ്ക്കുക
qw_er_ty

Unknown said...

അമ്പി നല്ല രസകരമായി അവതരിപ്പിച്ചിരിക്കുന്നു. എങ്ങിനെ പ്രകൃതിയോടിണക്കമായി കൃഷി ചെയ്യാം എന്നൊക്കെ അടുത്ത ക്ലാസ്സില്‍ പറയുമല്ലോല്ലേ.

reshma said...

രസിച്ചു.

കുറുമാന്‍ said...

അംബീ, രസാവഹ, വിജ്ഞാനപ്രദം........ആശംസകള്‍. ഭാ‍ഗം രണ്ട വായിക്കട്ടെ.

ശിശു said...
This comment has been removed by the author.
kichu / കിച്ചു said...

അംബീ,
പോസ്റ്റ് ഇപ്പൊഴാണു വായിച്ചത്. വളരെ നന്നായിട്ടുണ്ട്.
“ഒറ്റവൈക്കോല്‍ വിപ്ലവം“ മലയാള പരിവര്‍ത്തനത്തിന്റെ ആദ്യ പ്രതിയുടെ കവര്‍ ഡിസൈന്‍ ചെയ്തതു ഞങ്ങളാണ്.
തര്‍ജമ ഗംഗാധരന്‍ മാഷ് , അതിനായി പ്രവര്‍ത്തിച്ചത് പി. എന്‍ ഉണ്ണീക്രിഷ്ണനും സി. ആര്‍ രാജഗോപാലന്‍ മാഷഉം....ഒരുപാടു ബുദ്ധിമുട്ടിയിട്ടുണ്ട് അതിന്റെ പ്രചരണത്തിന്.....
അട്ടപ്പാടിയില്‍ ഗോപാലക്രിഷ്ണന്‍ മാഷും വിജയലക്ഷ്മി ടീച്ചറും അത് പ്രാവര്‍ത്തികമാക്കി.
എല്ലാം ഒരു കാലം.....
ഇന്ന് പ്രവാസിയായി ഇവിടെ കഴിയുമ്പോള്‍ ഓര്‍ത്ത് അയവിറക്കാന്‍ ജീവിതത്തിന്റെ മധുരമുള്ള ഒരേട്....