Sunday, November 23, 2014

അഭിയും വിശ്വവും -QA Session # 22

വരയും ചോദ്യവും അഭിജിത്ത്

നവമ്പര്‍ 14 ഉം നവമ്പര്‍ 20 ശിശുദിനങ്ങളാണല്ലോ...
എന്തിനാണിവ.
ഇങ്ങനെ ആചരിച്ചുകൊണ്ടു മാത്രം ലോകം നന്നാവുമോ...
കുഞ്ഞുങ്ങളുടെ കഷ്ടപ്പാടുകള്‍ തീരുമോ,.








Sebastian Christopher Raja Sodaram ഓരോ ദിനങ്ങളും എന്തിനെങ്കിലും മാറ്റിവച്ചിരിക്കുന്നു. ആ ദിവസങ്ങളിൽ മാത്രമേ അതിനു പ്രാധാന്യമുള്ളൂ എന്നു കരുതാനാവില്ല. മാതാപിതാക്കൾക്ക് എന്നും ശിശുദിനമാണ്, അല്ലേ Abijith. ന­വം­ബർ ഇരുപതിനാണ് അന്താരാഷ്ട്ര ശിശുദിനമെങ്കിലും ­കുട്ടികളെ സ്നേഹിച്ചിരുന്ന നെഹ്റുവിന്റെ ജന്മദിനമായ നവംബർ പതിനാലാണ് ശിശുദിനമായി ഇന്ത്യ ആചരിക്കുന്നത്. വ്യത്യസ്ത ദി­വ­സ­ങ്ങ­ളി­ലാ­യി ഈ ദിനം ആചരിക്കുന്ന മറ്റുരാ­ജ്യ­ങ്ങളുമുണ്ട്. വിവേകം വളരുന്ന രാജ്യങ്ങളിൽ ശിശുക്കളുടെ ക്ഷേമം വളരുന്നുണ്ട്‌. ശിശുദിനാശംസകൾ.


Narayanan PM ഒരു ദിനാചരണവും എന്തെങ്കിലും ഒന്നിന്‍റെ തുടക്കമോ ഒടുക്കമോ അല്ലാ. ചില ഓര്‍മ്മപ്പെടുത്തലുകള്‍ മാത്രം. കുട്ടികളെ ഓര്‍മ്മിക്കാന്‍ ഒരു ദിനം ഉണ്ടാകുന്നത് നല്ല കാര്യം. ആ ദിനം അഥവാ ദിനങ്ങള്‍ നമ്മോടു പറയുന്നത് അന്ന് മാത്രം കുട്ടികളെ പരിഗണിക്കാനല്ല. എന്നും ശിശുദിനമാകണമെന്ന സന്ദേശമാണ് നല്‍കുന്നത്. ഇതെല്ലാം ശിശുദിനത്തെ POSITIVE ആയി സമീപിക്കുമ്പോള്‍ മാത്രം പ്രസക്തമായ കാര്യങ്ങള്‍. എന്നാല്‍ ദിനാചരണങ്ങള്‍ കാമ്പ് നഷ്ടപ്പെട്ട കാഴ്ചകളായി മാറുന്ന ഇക്കാലത്ത് അഭിയുടെ ചോദ്യം ശരിയാണ്; നമ്മെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതുമാണ്.

Viswa Prabha കുട്ടികൾക്കു് ഇപ്പോൾ അത്രയ്ക്കൊക്കെ കഷ്ടപ്പാടുണ്ടോ അഭീ? 
എന്താണു് കഷ്ടപ്പാടു്? അതൊരു വലിയ ചോദ്യമാണു്.
ഞങ്ങളുടെ കാലത്തു് കഷ്ടപ്പാടിനു് അർത്ഥം വേറെയായിരുന്നു. അത്തരം കഷ്ടപ്പാടുള്ളവർ ഇന്നും ഉണ്ടു്. പക്ഷേ, നമ്മെപ്പോലെയുള്ളവരുടെ കുടുംബങ്ങളിലൊന്നും ഇന്നതത്
ര സാധാരണമല്ല.
പക്ഷേ, ഇന്നത്തെ കുട്ടികളോടു് അത്തരം അമ്മാവൻ‌കഥകൾ പറഞ്ഞാൽ അവർ പരിഹസിക്കുകയേ ഉള്ളൂ. 'അതന്ത കാലം, ഇന്നു കാലം മാറിയില്ലേ?' എന്നവർ ചോദിക്കും.

ശരിക്കും കാലം മാറിയോ? അതു മാറിയതെങ്ങനെയാണു്?

മുമ്പൊരിടത്തു ഞാൻ പണ്ടു കുറിച്ചിട്ടിട്ടുള്ള ചില പഴങ്കഥകൾ ഇവിടെ വീണ്ടും കൊണ്ടുവന്നിടാം:


ഒടുവിൽ പഞ്ഞമാസങ്ങൾക്കറുതിവരും.
കൊയ്ത്തുകാലം തുടങ്ങും.


പതം പുറത്തുള്ളവര്‍ക്കായി പോകുന്നത് ഒഴിവാക്കാന്‍ വീട്ടിലെത്തന്നെ കുട്ടികള്‍ പോലും കൊയ്യാനും കെട്ടാനും കറ്റ ചുമക്കാനും‍ കൂടും.
കൊയ്തുവെച്ച കറ്റകള്‍ പ്രായമനുസരിച്ച് അഞ്ചും പത്തും ഇരുപതും എണ്ണം വെച്ച് വാഴവള്ളി കൊണ്ട് കെട്ടി തലച്ചുമടായി വീട്ടിലേക്കു നടക്കുന്നതിന് ഒരു പ്രത്യേക താളമുണ്ടായിരുന്നു. കാല്‍ച്ചുവടുകളുടെ അതേ താളത്തില്‍ കറ്റത്തലപ്പുകള്‍ ചെവിയിലും നെറ്റിയിലും കവിളത്തും തലോടി ചാഞ്ചാടും. മെല്ലെ മെല്ലെ ഇക്കിളിയാക്കും. സുഖകരമായി ചൊറിയും. ചേരിന്റെ പകയില്ലാത്തവര്‍ക്ക് നെല്‍പ്പക (അലര്‍ജി) കാണും. അവരുടെ മുഖവും ദേഹവുമെല്ലാം ചുവന്നു തുടുക്കും.
കാലില്‍ ചെരിപ്പുണ്ടാവില്ല. ചേറും ചെളിയുംകുണ്ടും കുഴിയും കണ്ടെന്നുവരാം വഴിയില്‍. കറ്റ കെട്ടഴിയാതെ താഴെ വീഴാതെ മണിയുതിരാതെ കൊണ്ടുവരണമായിരുന്നു. എങ്കിലും ഒരു ഉത്സവലഹരിയും ഉത്സാഹത്തുടിപ്പും ഉണ്ടാവുമായിരുന്നു നാട്ടിലാകെ.

ചാണകം മെഴുകിയ കളത്തില്‍ കൊണ്ടിട്ട കറ്റകള്‍ കാലുകൊണ്ടോ ഉരലില്‍ അടിച്ചോ പ്രായമായവര്‍ മെതിക്കുമ്പോള്‍ കുട്ടികള്‍ക്ക് ഓടിക്കളിക്കാനുള്ള സമയമാണ്. 
എങ്കിലും അപ്പൊഴൊക്കെയും അവരുടെ വയറുകള്‍ വിശന്ന് പെപ്പരപേ വിളിക്കുന്നുണ്ടാവും...

മെതികഴിഞ്ഞ നെല്ല് വലിയ കൊമ്പന്മുറങ്ങളിലാക്കി കാറ്റിനെതിരേ നിന്ന് പതിര്‍വേര്‍പ്പെടുത്തും. കാറ്റ് മതിയാവാതെ വരും. പെണ്ണുങ്ങള്‍ കൊമ്പന്മുറങ്ങള്‍ തലയ്ക്കുമീതെ പിടിച്ച് മെല്ലെ ചെരിച്ച് നെല്ലു താഴേക്കു വീഴ്ത്തുമ്പോള്‍ ആണുങ്ങള്‍ വീശുമുറം കൊണ്ട് വീശി കാറ്റുണ്ടാക്കും


ഞങ്ങളുടെ നാട്ടില്‍ പതം ഏഴിലൊന്നും ആറിലൊന്നും ഒക്കെ ആയിരുന്നു. മെതി കഴിഞ്ഞ് അളക്കാന്‍ വരുന്നവന്‍ (മിക്കവാറും വീട്ടുകാര്യസ്ഥന്‍) 
ശരിയല്ലെങ്കില്‍ പണിക്കാര്‍ക്കൊക്കെ സങ്കടം വരുമായിരുന്നു.
മുതലാളിക്ക് വരി അളക്കുമ്പോള്‍ പറയുടെ മുകളറ്റം കൂനയായും പണിക്കാര്‍
ക്ക് പതം അള‍ക്കുമ്പോള്‍ പറ്റാവുന്നത്ര നിരപ്പായും വടിക്കും ചിലപ്പോള്‍!
ജോലിയുടെ ഒടുവില്‍ കിട്ടാന്‍ പോകുന്ന കൂലിയുടെ സന്തോഷമോര്‍ത്ത്, പലപ്പോഴും പണിക്കാര്‍ പാവങ്ങള്‍ ഒന്നും മിണ്ടാതിരിക്കും.

അന്നു കിട്ടുന്ന പുന്നെല്ലില്‍ നിന്നും കുറച്ചെടുത്ത് അന്നു വൈകീട്ടുതന്നെ 
വെച്ചുണ്ണുമായിരുന്നു മുതലാളിയുടേയും തൊഴിലാളിയുടേയും വീടുകളില്‍. ഒരുപക്ഷേ രണ്ടുകൂട്ടര്‍ക്കും ഒരു പട്ടിണിക്കാലത്തിന്റെ കലാശമായിരിക്കും ആ അത്താഴം. മുതലാളി എന്നു പേരിനു വിളിക്കാമെങ്കിലും പലപ്പോഴും അവരും തൊഴിലാളികളും തമ്മില്‍ അവസ്ഥയുടെ കാര്യത്തില്‍ വലിയ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല.

നെല്ലുമുഴുവന്‍ അകത്ത് വലിയ ഒരാള്‍ പൊക്കമുള്ള മണ്‍ചാറകളിലും പത്തായങ്ങളിലും നിറച്ചുവെക്കും. ചിലപ്പോള്‍ അതിനുമുകളില്‍ മൂട്ടപ്പൊടി വീശിയ തുണികൊണ്ട് അടച്ചുവെക്കും. വിത്തിനുള്ളത് വേറെ, ലെവിക്കുള്ളത് വേറെ, പാട്ടം വേറെ എന്നൊക്കെ തരം തിരിച്ചിരിക്കും.

(അന്നുകാലത്ത് എല്ലാ കൃഷിക്കാരും കൃഷിയുടേ ഒരു പങ്ക് സര്‍ക്കാരിന് നിര്‍ബന്ധമായി ലെവി ആയി കൊടുക്കണമായിരുന്നു. കുറേയൊക്കെ ആ ലെവികൊണ്ടാണ് റേഷന്‍ഷോപ്പുകളില്‍ അരി കൊടുത്തിരുന്നത്.)


വീട്ടിലെ ആവശ്യങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങേണ്ടിവരുമ്പോള്‍ പലപ്പോഴും പണത്തിനുപകരം നെല്ലോ അരിയോ ആവും കൊടുക്കുക. മുളങ്കാവില്‍ കൊണ്ടുനടന്ന്‌ മീന്‍‌ വില്‍ക്കുന്നവര്‍ വരെ എപ്പോഴും ഒരു ചാക്കും കയ്യില്‍ 
കരുതിയിരിക്കും. എപ്പോഴാണ് ആരെങ്കിലും നെല്ല് തരുന്നതെന്
നറിയില്ലല്ലോ.

പട്ടിണിക്കാലം പിന്നെയും അതികലശലാവുമ്പോഴാണ് വിരിപ്പിന്റെ വയ്ക്കോലടിക്കാന്‍ പണിക്കാര്‍ ധൃതികൂട്ടുക. 
മെതികഴിഞ്ഞ വയ്ക്കോലിൽ പിന്നെയും കുറച്ചുകതിരുകൾ ബാക്കിവരും. ആ വയ്ക്കോൽ കറ്റയുടെ രൂപത്തിൽ തന്നെ (ചെറിയ കെട്ടുകളാക്കി) ഒന്നരയാൾ ഉയരത്തിൽ കൂന കൂട്ടിയിരിക്കും. അന്നുമുതൽ പശുക്കൾക്കും പോത്തുകൾക്കും സന്തോഷമാണു്. ഇനി കുറച്ചുദിവസം 'ഫാം ഫ്രെഷ്' വയ്ക്കോൽ തിന്നാം.
വെയിൽ മൂത്തുതുടങ്ങുന്ന മാസങ്ങളിൽ ആ വയ്ക്കോൽ തേടി വീണ്ടും പണിക്കാർ വരും. പണിയില്ല. പതമ്പുകിട്ടിയ നെല്ലൊക്കെ കഴിയുകയും ചെയ്തു. പട്ടിണിപ്പെണ്ണു് വീണ്ടും വീടുവീടാന്തരം ഊരുചുറ്റിത്തിമർക്കുകയാണു്.
കൂന കൂട്ടിയിട്ട വയ്ക്കോൽ കെട്ടഴിച്ചു് നിലത്തുപരത്തി നീളത്തിലുള്ള മുളങ്കോലുകൾകൊണ്ടു് അടിച്ചു് അതിൽനിന്നുള്ള ഇത്തിരിമണിക്കതിരുകൾ വിടർത്തിയെടുക്കാനാണു് അവർ വരുന്നതു്. വയ്ക്കോലരി എന്നാണു് അതിൽനിന്നുകിട്ടുന്ന നെല്ലിന്റരിയ്ക്കു പേരു്.

ആദ്യമൊക്കെ കൃഷിയുടമ വയ്ക്കോൽനെല്ലിന്റെ കിട്ടുന്നതില്‍ പാതി വാങ്ങുമായിരുന്നെങ്കിലും പിന്നെ അതുപേക്ഷിച്ചുതുടങ്ങി. കാരണം വയ്ക്കോലടിച്ച നെല്ലിന്റെ ചോറ്/കഞ്ഞി കുടിക്കുന്നവര്‍ക്ക് വ്യാപകമായി കോളറ വരുമായിരുന്നു. മഴയും വെയിലും വേണ്ടുവോളം കൊണ്ടുകിടന്ന വയ്ക്കോൽകൂനകളിൽ ഈകോളിയും സാൽമൊണെല്ലയും മറ്റും തിമിർത്തുവളർന്നിട്ടുണ്ടാവും. 1970കളില്‍ അത്തരം കോളറാ മരണങ്ങൾ കേരളത്തില്‍ വ്യാപകമായിരുന്നു


കൂട്ടത്തില്‍ കൂടുതല്‍ പട്ടികജാതിക്കാരായിരുന്നെങ്കിലും പാടത്തുപണിയെടുക്കാന്‍ നായരും ഈഴവനും മറ്റു പല സമുദായക്കാരും ഉണ്ടായിരുന്നു.

നാട്ടിന്‍പുറത്തുള്ള ചെറുപ്പക്കാര്‍ ‍പട്ടണങ്ങളിലെ ജോലികള്‍ക്ക് കൂടുതലായി 

പോയിത്തുടങ്ങിയപ്പോളാണ് വല്ലപ്പോഴും മാത്രം കിട്ടുന്ന കൃഷിപ്പണികള്‍ക്ക് 
ആളു കുറഞ്ഞത്. പോരാത്തതിന് എട്ടും പത്തും പാസ്സായ കുട്ടികള്‍ക്ക് ദേഹത്ത് 
ചേറു പുരളുന്നത് അസഹ്യമായിത്തോന്നി.
പട്ടണപ്രാന്തങ്ങളിലാണെങ്കിൽ പുതിയ തരം വ്യവസായങ്ങൾ മുള പൊട്ടി. ഓട്ടുകമ്പനികളും ഇഷ്ടികച്ചൂളകളും 'കല്ലൊര'യുമായിരുന്നു ഞങ്ങളുടെ അക്ഷാംശമേഖലകളിലെ പ്രധാന വ്യവസായഭീമന്മാർ.

എന്നും ബസ്സില്‍ കേറി പട്ടണത്തില്‍ പോയി വരുന്ന പരിഷ്കൃതരായ പുതിയ തൊഴിലാളികളെ ഗ്രാമീണര്‍ ആരാധനയോടെ നോക്കി എപ്പോഴും. പട്ടണത്തില്‍നിന്നും പണികഴിഞ്ഞുവരുന്ന പെണ്ണുങ്ങള്‍ നിറമുള്ള പുത്തന്‍ വസ്ത്രങ്ങള്‍ ഇടയ്ക്കിടെ വാങ്ങിക്കൊണ്ടിരുന്നു. കൈലിമുണ്ടിനു പകരം പാവാടകളും സാരിയും ബ്ലൌസിനുപകരം ഷര്‍ട്ടുകളും അവര്‍ ഇട്ടു. വല്ലപ്പോഴും വാങ്ങിക്കൊണ്ടുവരുന്ന നിറമുള്ള ചാന്തും പൌഡറും വളകളും മനോരമ വാരികകളും അവര്‍ക്ക് ഗമ കൂട്ടി. ആണുങ്ങള്‍ കാലിലണിയുന്ന സ്പോഞ്ച് ചെരിപ്പുകളും ബീഡിക്കുപകരം വല്ലപ്പോഴുമുള്ള സിഗരറ്റും പുത്തനായി ഇറങ്ങിയ സിനിമകളില്‍ നസീറും ഉമ്മറും ഷീലയും ജയഭാരതിയും
വിജയശ്രീയും മറ്റും അഭിനയിപ്പിച്ചു ഫലിപ്പിച്ച കഥകളും മറ്റുള്ളവര്‍ക്കു 
മുന്നില്‍ അഭിമാനത്തോടെ അവതരിപ്പിച്ചു.

പാവം പാടത്തുപണിക്കാര്‍ അവരെ നോക്കി ആരാധന നിറഞ്ഞ് അസൂയ കവിഞ്ഞ് സ്വയം മറന്ന് നിശ്വാസം പൂണ്ടു.

പട്ടണങ്ങള്‍ കുറേശ്ശെ വളര്‍ന്നുവരികയായിരുന്നു. ഓടിട്ട കെട്ടിടങ്ങള്‍ക്കു പകരം “ടെറസ്സ്” കെട്ടിടങ്ങളും മറ്റും വന്നുതുടങ്ങി. ഓരോരോ 
സ്ഥലങ്ങള്‍ക്കനുസരിച്ച് പുതിയ പുതിയ കൊച്ചുവ്യവസായങ്ങള്‍ ഉണ്ടായിത്തുടങ്ങി.
തൊഴിലാളികള്‍ക്ക് കുറേക്കൂടി സ്ഥിരമായ ജോലികള്‍ ലഭിച്ചുതുടങ്ങി....


ഒടിയന്മാരെയും മറുതകളേയും പേടിയില്ലാത്ത ആണുങ്ങൾ പെട്രോമാക്സും കൊണ്ടു് രാത്രി പാടം മുഴുവൻ അലഞ്ഞു. മുഴുത്ത പോക്കാച്ചിത്തവളകളും അവയുടെ കുഞ്ഞുകുട്ടിപരാധീനങ്ങളും ആധുനികതയുടെ പൊൻപ്രഭ കണ്ടു കണ്ണുമഞ്ഞളിച്ചു് ഇടിവെട്ടുകൊണ്ടപോലെ മൂഢചിത്തരായി വരമ്പിൻ വക്കുകളിൽ ഇരുന്നു. തവളപിടുത്തക്കാർ അവരെ സസ്നേഹം കോരിയെടുത്തു് ചാക്കുകെട്ടുകളാക്കി. പാരീസിലും ലണ്ടനിലും അവയുടെ മാംസളസുന്ദരമായ കാലുകൾ വെന്തുപൊരിഞ്ഞു് ശീതയുദ്ധങ്ങളെക്കുറിച്ചു ചർച്ച ചെയ്യുന്ന സായിപ്പന്മാരുടെ വായിലമർന്നു.

പാടം തളര്‍ന്നുകിടന്നു. ഞാറ്റുവേലകള്‍ പിഴച്ചു. വെള്ളം കുറഞ്ഞിട്ടും കൂടിയിട്ടും വിളകള്‍ ചതിച്ചു. ആകെ വിളഞ്ഞ നെന്മണികള്‍ പലപ്പോഴും ചാഴിയോടും മുഞ്ഞയോടും മത്സരിച്ച് തോറ്റു. ബാക്കി വന്ന ഇത്തിരിപ്പൊട്ടിലുകളില്‍ മേഘങ്ങളോളം വലിപ്പത്തില്‍ ഇരുണ്ട ആകാശപ്പട്ടാളങ്ങളായി എരണ്ടക്കൂട്ടങ്ങളും ബ്രൌണ്‍ഹോപ്പറും പറന്നുവന്നു താഴ്ന്നിറങ്ങി. മിനിറ്റുകള്‍ക്കുള്ളില്‍ അവ ഒരു പാടശേഖരം മുഴുവന്‍ ‍വെട്ടിവിഴുങ്ങി. കാറ്റില്‍ എന്‍ഡ്രിന്റേയും പരാമറിന്റേയും ഡീ.ഡീ.റ്റി.യുടേയും മാത്രം ഗന്ധം ബാക്കിവന്നു.തവളക്കൂട്ടങ്ങളുടെ ‘ക്രോംക്രോം’ പാട്ടുകച്ചേരിയും കുളക്കോഴികളുടെ ആരവവും ഇല്ലാതായി. കീരിയും പാമ്പും തവളയും പോയി. പകരം ആഫ്രിക്കന്‍ പായലും കൊതുക്കൂത്താടികളും ചാഴിയും രംഗം പിടിച്ചടക്കി.

ഇതിനിടയില്‍ പാടത്തിന്റെ ഉടമസ്ഥന്‍ കിട്ടിയ ഉദ്യോഗവും നോക്കി വേറെ വേറെ ദേശങ്ങളിലും രാജ്യങ്ങളിലും പോയിത്തുടങ്ങി.

മെല്ലെ, മുപ്പൂവും ഇരുപൂവും ഉപേക്ഷിച്ച് ഇടവിളകളായി മരച്ചീനി, കൂര്‍ക്ക, കൊക്കോ, മലക്കറികള്‍ തുടങ്ങിയവ പ്രത്യക്ഷപ്പെട്ടു. പുഞ്ചക്കും മുണ്ടകനും വിരിപ്പിനുമായി വെവ്വേറെ മാറ്റിവെച്ചിരുന്ന ചിറ്റേനിയും ചമ്പാവും ആര്യനും വട്ടനും നവരയും മണ്ണടിഞ്ഞു. പകരം യൂണിവേഴ്സിറ്റി ഐ.ആര്‍.എട്ടും വീ.ടീ.സെവനും തൈവാനും ജ്യോതിയും അന്നപൂര്‍ണ്ണയും കൊണ്ടിറക്കി.


കമ്പോളത്തിലെ ജയപരാജയങ്ങള്‍ക്കനുസരിച്ച് ഇടവിളകൃഷികള്‍ മാറിമാറി വന്നും പോയുമിരുന്നു. ഒടുവില്‍ അവറ്റയേയും പരാജപ്പെടുത്തി വാഴ, തെങ്ങ് തുടങ്ങിയവ വയലുകളില്‍ ആധിപത്യം സ്ഥാപിച്ചു.

വയല്‍ ഇല്ലാതായി.


വയര്‍ നിറക്കാന്‍‍ വടക്കുനിന്നും തീവണ്ടികള്‍ പലതരം അരികളും ഗോതമ്പും പിന്നെ എന്തൊക്കെയോ കൂടി കൊണ്ടുവന്നു....

ഒന്നിനോടൊന്നറിഞ്ഞും
ഒരുമിച്ചുണ്ടുമുടുത്തുമാടിയും പുലര്‍ന്ന ഗ്രാമം സ്വയം അറിയാതെ 
ചെറുപട്ടണങ്ങളായി അഭിനയിച്ചു. വേലിക്കു പകരം മതിലുകള്‍ വന്നു......


നഗരത്തിൽ കൂടുതൽ നല്ല ജോലികൾ വന്നുതുടങ്ങി. കള്ളിമുണ്ടു് ചുറ്റി ചെയ്യേണ്ട മല്ലുള്ള പണികൾക്കു പുറമേ വെള്ളമുണ്ടുതന്നെയുടുക്കാവുന്ന മേസ്തിരിപ്പണിയും ഗുമസ്തപ്പണിയും കടകളിലെ വിൽപ്പനപ്പണിയും കൂടിയായി. പക്ഷേ, അതിനൊക്കെ സ്വല്പം എഴുത്തും വായനയും കൂടി അറിഞ്ഞിരിക്കണമായിരുന്നു. പ്രത്യേകിച്ചു് ഗുമസ്തപ്പണിക്കു് ടൈപ്പ് റൈറ്റിങ്ങും ഷോർട്ട്‌ഹാാൻഡും കൂടി. അതുണ്ടെങ്കിൽ തീവണ്ടി കേറി ബോംബേയ്ക്കു പോവാം. ഒത്താൽ പേർഷ്യയ്ക്കും.

പേർഷ്യയിൽനിന്നും അവുധിക്കുവന്നവരെ കണ്ടാൽ പെട്ടെന്നു തിരിച്ചറിയാം. കറുത്തൊരു കണ്ണട വെച്ചിരിക്കും. കയ്യിൽ തിളങ്ങുന്ന വാച്ചും കാലിൽ സ്പോഞ്ച് ചെരിപ്പും കാണും. വീടിനടുത്തുകൂടെ പോവുമ്പോൾ ഇഷ്ടികവലിപ്പത്തിൽ ഒരു ടേപ്പ് റേക്കോർഡർ ഉച്ചത്തിൽ 'ബോണി-എം' പാട്ടുകൾ പാടുന്നതും കേൾക്കാം. ചുറ്റുവട്ടത്തൊക്കെ 'റോത്ത്മാൻസും 555ഉം സിഗരറ്റുകളും പുകഞ്ഞുമണക്കുന്നുണ്ടാവും.

കുട്ടികൾക്കു് പഠിപ്പ് ഇപ്പോൾ ഒരു ആവശ്യമായി മാറി. ചിലരെങ്കിലും ആർത്തിയായി വാരിവലിച്ചുപഠിച്ചു. പഠിച്ചുവലുതായി, നല്ലൊരു ജോലി വേണം. (ഒത്താൽ പേർഷ്യയ്ക്കും പോണം!). ബെൽബോട്ടം പാന്റിട്ടു് വിൻസന്റിന്റേയോ സുധീറിന്റെയോ ജയന്റെയോ സ്റ്റൈലിൽ നടക്കണം. ബ്രൂസ്‌ലി സ്റ്റൈലിൽ ഇംഗ്ലീഷ് പറയണം. എന്നിട്ടു് വലിയൊരു വീടും ഒരു ബുള്ളറ്റ് മോട്ടോർ സൈക്കിളും വാങ്ങണം....

കുട്ടികൾ വലുതായി. അവർ ഇനിയും കുട്ടികളല്ലാതായി....


പുതിയ പണിയിടങ്ങളിലും പുതിയ ലോകങ്ങളിലും അവർ പുതിയ തരം ആളുകളേയും സംസ്കാരങ്ങളേയും കണ്ടു. വായെടുത്താൽ എപ്പോഴും ഇംഗ്ലീഷ് വെള്ളംപോലെ മൊഴിയുന്ന മിടുക്കന്മാരാണു് അവിടെ യജമാനന്മാർ. ജനിക്കണമെങ്കിൽ ഇംഗ്ലീഷുകാരായി ജനിക്കണം. അഥവാ ഇനി അതുപറ്റില്ലെങ്കിൽ ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുകയെങ്കിലും വേണം. തങ്ങൾക്കോ പറ്റില്ല. തങ്ങളുടെ മക്കളെങ്കിലും അതൊക്കെ പഠിക്കണം. എന്നിട്ടു മാനേജർമാരും ഓഫീസർമാരുമാവണം.

എല്ലാരും ഇങ്ങനെയായിരുന്നില്ല. ചിലരൊക്കെ ഗ്രാമങ്ങളിൽ തന്നെ അടിഞ്ഞുകിടന്നു. അവർക്കുവേണ്ടി പുതിയ തരം തൊഴിലുകൾ കടൽ കടന്നുവന്നു. ഇൻഷുറൻസ് ഏജന്റുമാർ മുതൽ കൃഷിആപ്പീസർമാർ വരെ പുതിയ തസ്തികകളായി രംഗത്തുവന്നു.

മറ്റു ചിലർ പട്ടാളത്തിൽ ചേർന്നു. കുഞ്ഞേച്ചികൾ നേഴ്സിങ്ങ് പഠിച്ചു. അതിൽ നല്ലൊരു പങ്കു് ആദ്യം ഡെൽഹിക്കും ബോംബേക്കും പിന്നെ ആ വഴി പേർഷ്യക്കും ചെന്നെത്തി. അവിടെനിന്നും വീണ്ടും കടൽ കടന്നു് ഇംഗ്ലണ്ടിലും അമേരിക്കയിലുമെത്തി.

ബോണി-എം അവരുടെ പാട്ടു നിർത്തി. പകരം അമിതാബച്ചനും കമലാഹാസനും പിന്നെപ്പിന്നെ മോഹൻലാലും മമ്മുട്ടിയും വീട്ടിലെ സ്വീകരണമുറിയിൽ വന്നുതുടങ്ങി. ഇംഗ്ലീഷ് മീഡിയം കുട്ടികൾ മുറിഹിന്ദിയിൽ വാർത്ത കണ്ടുകേട്ടു് അച്ഛനമ്മമാർക്കു വിവരിച്ചുകൊടുത്തു. ഇടയ്ക്കു് ഒരു കപിൽ ദേവ് സിക്സറടിച്ചു. കിർമാനി ഒരു ബോൾ പിടിച്ചു. അസറുദ്ദീൻ ഔട്ടാവാതെ നാടിന്റെ മാനം കാത്തു....

കുട്ടികൾക്കിപ്പോൾ കുട്ടീം കോലും സീതാറബ്ബറിന്റെ അച്ചാബോളും തുണിപ്പന്തിന്റെ നാടൻ പന്തും എന്തിനു്, ഫുട്‌ബോൾ പോലും വേണ്ട. വരണ്ടുകിടന്ന പാടത്തു് വീണ്ടും കുഞ്ഞിക്കാലുകൾ തെന്നിത്തെറിച്ചു. തെങ്ങിൻപട്ട കൊണ്ടുണ്ടാക്കിയ സ്റ്റൈലൻ ബാറ്റും കൊള്ളിത്തറികൊണ്ടുണ്ടാക്കിയ സ്റ്റമ്പും ഉള്ളിൽ കല്ലുവെച്ചുതുണിചുറ്റിയ ബോളും പാടത്തു് ബൗണ്ടറി തേടി നടന്നു.



ശിശുദിനങ്ങൾ വന്നും പോയുമിരുന്നു... 
അവയ്ക്കിടയിൽ ഒന്നുമാവാതെ പോയ ചില കുടുംബങ്ങളിൽ മാത്രം ശിശുക്കൾ പഴയകാലത്തിന്റെ നോക്കുകുത്തികളായി തുടർന്നു.


പുത്തൻലോകത്തിലെ ശിശുക്കൾക്കു് സമ്മാനമായി കിട്ടുന്നതു് പുത്തൻപ്രശ്നങ്ങളാണു്.
അവയെക്കുറിച്ചു് അടുത്ത തവണ എഴുതാം. 






No comments: